Saturday, May 19, 2018

യക്ഷി

ഭാഗം 1 

ഒരു ചെറു മയക്കത്തിൽ നിന്നും പി.സി ഉണർന്നു  വാച്ചിലേക്കു നോക്കി.
സമയം പന്ത്രണ്ടു മണി കഴിഞ്ഞിട്ട് ഏറെ നേരം ആയിട്ടില്ല .. അർദ്ധ രാത്രി ..

ചന്ദ്രികാചർച്ചിതമായ ആകാശം..!! എത്ര മനോഹര കാഴ്ച !!

"The Night is still Young!" - പി.സി തന്നോടെന്നോണം പറഞ്ഞു.
കടൽ തീരത്തുള്ള വലിയ റിസോർട്ടിൽ ഒരു വി.ഐ.പി കോട്ടേജിൻ്റെ വരാന്തയിൽ അയാൾ മനഃസമാധാനത്തോടെ അങ്ങനെ ഇരിക്കുകയാണ്.

ഒരു വലിയ ആഘോഷത്തിൻ്റെ പരിസമാപതിയായി.. വന്നവരിൽ മുക്കാൽ പേരും അയാൾക്ക് അപരിചിതരാണ്. കുറച്ചു സുഹൃത്തുക്കൾ എങ്ങാനും കൂട്ടത്തിൽ ഉണ്ടായിരിക്കാം...

പി.സി.യെ കുറിച്ച് പറയുകയാണെങ്കിൽ,  അയാൾ എല്ലാവരുടെയും പി.സി ആണ്.

പി.സി .. പി.സി  എന്നു പറയുമ്പോൾ അതും പറയണമല്ലോ ..
കടിച്ചാൽ പൊട്ടാത്ത ഒരു നെടു നീളൻ പേരിൻ്റെ ഹ്രസ്വമാണു പി.സി. എല്ലാവരും അങ്ങനെ വിളിച്ചു വിളിച്ചു തൻ്റെ യഥാർഥ പേര് പി.സി തന്നെ മറന്നിരിക്കുമോ ആവോ ? ആർക്കറിയാം!!

പണം ചിലവാക്കുന്ന പി.സി.യെ എല്ലാ പേർക്കും ഇഷ്ടമാണു ..
പി.സി.യുടെ ധൂർത്തിൽ തിന്നും കുടിച്ചും ആനന്ദലഹരിയിൽ ആറാടാൻ എല്ലാപേർക്കും വലിയ ഇഷ്ടമാണു.. അങ്ങനെ വരുമ്പോൾ പി.സി.യുടെ ശരിക്കുള്ള സുഹൃത്തുക്കളെ അറിയാൻ തന്നെ ബുദ്ധിമുട്ടാണ്. പക്ഷെ പി.സി എല്ലാവരുടെയും പി.സി.യാണു..

അയാൾ ഇപ്പോൾ സന്തുഷ്ടനാണു.. മദോന്മത്തനാണു.

ഉള്ളിൽ ലഹരിയുടെ ആർമാദത്തിരതള്ളലാണു.

പലേതരം ബ്രാൻഡ് ദ്രാവകങ്ങൾ വയറ്റിനുള്ളിൽ സമരം ചെയ്യുമ്പോൾ പി.സി പക്ഷെ പുറത്തു ശാന്തചിത്തനാണു.
പി.സി.യുടെ കോട്ടേജിനു മുന്നിലുള്ള പുൽത്തകിടിയിൽ ഒരു വലിയ മനുഷ്യൻ ... ആജാന ബാഹു .. നീണ്ടു നിവർന്നു അബോധാവസ്ഥയിൽ കിടപ്പാണ്.

"ടോ മൂരി ..!! എണീക്കടോ !!"

പി.സി. അയാൾക്കു നേരെ ഉറക്കെ അലറി.
ആ അലർച്ച കേട്ട് പി സി.യുടെ സാരഥിയും സന്തതസഹചാരിയുമായ കുഞ്ഞാപ്പി എഴുന്നേറ്റു .. അയാൾ വരാന്തയിൽ ഒരു ഓരം  ചേർന്നു കിടക്കുകയായിരുന്നു.  

കുഞ്ഞാപ്പി കുഞ്ഞനന്ദൻ ആണ്..
കുഞ്ഞനന്ദൻ്റെ ഹ്രസ്വം കുഞ്ഞാപ്പി !!

"പോകാറായോ സാറേ ?" - കുഞ്ഞാപ്പിയാണ്

"ആ കിടപ്പു കണ്ടോ നമ്പൂരീടെ ? "
പി.സി കുഞ്ഞാപിയോടായി പറഞ്ഞു :
"എന്തൊക്കെയായിരുന്നു ഇന്നലത്തെ മേളം ?? പാട്ടു.. ഡാൻസ് .. ദേ ഇപ്പൊ അങ്ങോട്ടൊന്നു താൻ നോക്കിക്കേ ? എത്ര സാധു !!!"

"എടുത്തു കടലിൽ ഏറിയട്ടേ സാറേ ? "

കുഞ്ഞാപ്പി ചിരിച്ചോണ്ടു ചോദിച്ചു.

"വേണ്ടി വരും" പി.സി.യും പൊട്ടിച്ചിരിച്ചു.
"ഏതായാലും അധിക നേരം പുറത്തു കിടത്തണ്ട .. ഒരു മഴക്കാറുണ്ട് .. പൊക്കിയെടുത്തു മുറിയിലിടാം."

പി.സി.യും കുഞ്ഞാപ്പിയും നമ്പൂരിയെ എടുത്തു പൊക്കി മുറിയിലെ കിടക്കയിലിട്ടു.

"ഏതില്ലത്തെ നമ്പൂരിയാ സാറേ .. ഈ മാംസവും മദ്യവുമൊക്കെ തിന്നുന്നേ?" - കുഞ്ഞാപ്പിയുടെ സംശയം

"ഇത് എനം വേറെയാടോ.. "

നിവർന്നു ഞെളിഞ്ഞു ഒരു കോട്ടുവാ ഇട്ടിട്ടു അയാൾ തുടർന്നു :
 "കുഞ്ഞാപ്പി കിടന്നോളൂ.. വണ്ടീടെ ചാവി ഇങ്ങു തന്നേരെ.. ചിലപ്പോൾ ഒരു നൈറ്റ് ഡ്രൈവ് പോയാലായി.."

"ഈ അവസ്ഥയിൽ വേണോ സാറേ ?" - കുഞ്ഞാപിയുടെ ഉത്‌കണ്ഠ..

പി.സി. അത് കേട്ട ഭാവമില്ല .. അയാൾ നീട്ടിയൊന്നു മൂളിയിട്ടു അയാളുടെ ചിന്തകളിൽ മുഴുകി. വണ്ടിയുടെ ചാവി മേശപുറത്തു വെച്ചിട്ടു കുഞ്ഞാപ്പിയും ഉറക്കത്തിലേക്കു കമിഴ്ന്നു വീണു.     

ഭാഗം 2

ചാറ്റൽ   മഴ ഒന്നുഷാറായിട്ടുണ്ട്..
കോട്ടേജിനുള്ളിൽ നിന്നും അസഹനീയമായ കൂർക്കം വലിയുടെ ആരവം..

പി.സി ചാരുകസേര എടുത്തു പുറത്തിട്ടു ചെറുമഴ ആസ്വദിച്ചു അങ്ങനെ കിടക്കുകയാണ്.  അപ്പോൾ പി.സി.യ്ക്കു ഒരു കുസൃതി.

അയാൾ പഴയ കാമുകിമാർക്കെല്ലാം ഓരോ മിസ്‌ഡ്‌ കാൾ അയയ്ക്കാൻ തുടങ്ങി. ആദ്യം മിസ്ഡ് അയച്ചത് മരിയ കോശിക്കാണ്.  തിരിച്ചു മറുപടി ഒന്നും വരാഞ്ഞപ്പോൾ അടുത്തയാൾക്കു.. അങ്ങനെ തുരു തുരാന്നു മിസ്ഡ് അയച്ചു കൊണ്ടിരിക്കുമ്പോൾ ദാ വരുന്നു ഒരു മറുപടി..

"ചേട്ടൻ എവിടെ ?"

ഉത്സാഹത്തോടു കൂടി അയാൾ ആ മറുപടി നോക്കുമ്പോഴുണ്ട് .. അത് പി.സി.യുടെ ഭാര്യയാണു. അറിയാതെ മിസ്ഡ് കാൾ ഭാര്യയ്ക്കും പോയിരിക്കുന്നു.

"ചേട്ടൻ എപ്പോഴാണു വീട്ടിലേക്ക് വരുന്നത്? ഞാനിവിടെ നല്ല കൊടംപുളിയിട്ട മീനും കപ്പയും ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്."

അബദ്ധത്തിൽ പിടിക്കപ്പെട്ട  കള്ളൻ്റെ അവസ്ഥയായി പോയി പി.സി.ക്കു അപ്പോൾ. ഇളം കാറ്റും ചെറുമഴയും ഒക്കെയുള്ള ആ സുന്ദര രാത്രിയിൽ പി.സി. വല്ലാണ്ടങ്ങു വിയർത്തു പോയി. എന്തോ ഒരു കള്ളം പറഞ്ഞു ഭാര്യയെ അയാൾ സമാധാനിപ്പിച്ചു ആ ചർച്ച ഒതുക്കി തീർത്തു.  പിന്നെ ആ മൂട് ഒന്ന് മാറ്റാൻ ഒരു ഡ്രൈവിനു പോകാൻ തന്നെ അയാൾ തീരുമാനിച്ചു. അയാൾ വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു നിരത്തിലേക്കു ഇറങ്ങി.

പെട്ടെന്നു അയാളുടെ ഫോൺ റിങ് ചെയ്തു. നേരത്തെ മിസ്ഡ് പോയ കാളുകളിൽ ഒരു നമ്പറാണു തിരിച്ചു വിളിക്കുന്നതെന്ന് തോന്നുന്നു.
ഫോണിൻ്റെ അങ്ങേത്തലയ്ക്കൽ നിന്ന് മധുരസുന്ദരമായ സ്വനം.

ശബ്ദത്തിനുടമ സുഷമയാണ്.
അവർ ഒരു സ്കൂൾ ടീച്ചർ ആണ്. അടുത്തിടെയാണ് വിവാഹം കഴിഞ്ഞത്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ ഈഗോ.. ഇപ്പോൾ മാറി ഒറ്റയ്‌ക്കാണ് താമസം.
വളരെ ബോൾഡായ ഒരു സ്ത്രീ..

"എവിടെയാണ് ?"

"ഇവിടെ അടുത്ത് തന്നെ. കുറച്ചു സുഹൃത്തുക്കളുമായി.."

പി.സി താൻ നിൽക്കുന്നിടം വിശദമായി അവർക്കു പറഞ്ഞു കൊടുത്തു.

"ദേവിയില്ലേ അടുത്ത് ?"

ദേവി പി.സി.യുടെ ഭാര്യാനാമം.

"ഇല്ല .. കുഞ്ഞാപ്പിയുണ്ട് .. പിന്നെ അളിയനുമുണ്ട്.. അവർ മുറിയിൽ ഉറക്കം .."

"പി.സി.ക്കു ഉറക്കം ഒന്നുമില്ലേ ?" ചിരിച്ചു കൊണ്ട് സുഷമയുടെ ചോദ്യം.

"ഉറക്കം വന്നില്ല .. ഓർത്തപ്പോൾ വിളിച്ചു .. ശല്യമായെങ്കിൽ വെച്ചോളൂ .."

"ഏയ് .. അതില്ല .. ഞാനും ബോറടിച്ചു ഇരിക്കുവായിരുന്നു."

അങ്ങനെ അവർ കുറെ ഏറെ നേരം സംസാരിച്ചു. അപ്പോഴുണ്ട് സുഷമയ്‌ക്കു പി.സി.യെ കാണണം. കൃത്യമായി വീട്ടിലേക്കുള്ള വഴി അവർ പി.സി.ക്കു പറഞ്ഞു കൊടുത്തു.

റിസോർട്ടിൽ നിന്നും വലിയ ദൂരം അത്രേടം വരെ ഉണ്ടായിരുന്നില്ല. നിർബന്ധം പിടിച്ചു ആ സ്ത്രീ പറഞ്ഞപ്പോൾ പി.സി.യ്ക്കും എതിര് പറയാൻ കഴിഞ്ഞില്ല. അയാൾ വണ്ടിയെടുത്തു അങ്ങോട്ടേക്കു യാത്ര തിരിച്ചു.

 ഭാഗം 3

സുന്ദരിയായ ചാറ്റൽ മഴ ഇപ്പോൾ ഉഗ്രരൂപിണി ആയിരിക്കുന്നു . അകംപടിയായി നല്ല ഇടിയും മിന്നലും. പി.സി മിതവേഗത്തിൽ വാഹനം ഓടിക്കുകയാണ്. എതിരെ അധികം വാഹനങ്ങൾ ഉണ്ടായിരുന്നില്ല. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ടാറിട്ട റോഡിനു വിരാമമായി. തനി ഗ്രാമീണ പാതയാണ്..

മഴ ഒന്നുകൂടെ ഒന്നുഷാറായി പെയ്തു പെട്ടെന്ന് അങ്ങ് തോർന്നു.. മേഘങ്ങൾക്കിടയിൽ മിന്നൽപ്പിണറുകൾ..

പി.സി വണ്ടി നിർത്തി. കൊടും മഴയത്തു വഴി തെറ്റി കാണുമോ  എന്നൊരു ആശങ്ക. സുഷമയെ വിളിച്ചിട്ടു ഫോൺ എടുക്കുന്നുമില്ല  .. പെട്ടെന്ന് വയറ്റിനകത്തു ഒരു അസ്ക്യത .. വല്ലാത്ത ഒരു അങ്കലാപ്പും.. കുടിച്ച കള്ളും ഭക്ഷണവുമെല്ലാം പി.സി അവിടെ ശർദ്ദിച്ചു...അപ്പോൾ അയാൾക്കൊരു ആശ്വാസം തോന്നി. അതോടൊപ്പം ക്ഷീണവും..വേണേൽ വണ്ടി തിരിച്ചു റിസോർട്ടിലേക്കു പോകാം..അയാൾ ഒന്നാലോചിച്ചു നിന്ന് പോയി.. എന്നിട്ടു ഒരു സിഗരറ്റു കുറ്റിയെടുത്തു കത്തിച്ചു..അതു വലിച്ചു തീർത്തപ്പോൾ വയറ്റിനുള്ളിൽ നിന്നു നല്ല വിശപ്പിന്റെ നിലവിളി..

അയാളോർത്തു .. വീട്ടിൽ ദേവിയുടെ കുടം പുളിയിട്ട മീൻ കറിയും കപ്പയും തനിക്കു വേണ്ടി കാത്തിരിപ്പുണ്ട്.
സുഷമയുടെ വഴി തെറ്റിയെന്നു ഉറപ്പാണ്... അല്ല ആ വഴി പിഴച്ചതാണു..

തിരികെ പോകാൻ തന്നെ പി.സി തീരുമാനിച്ചു. ആ പരിസരത്തെങ്ങും ആൾ താമസമുള്ളതായി തോന്നിയില്ല. വീഥിയുടെ രണ്ടു വശങ്ങളിലും ഉയരമുള്ള മരങ്ങളാണ്. ഒറ്റയ്ക്കവിടെ നിൽക്കുന്നത് പന്തിയല്ലെന്നു അയാൾക്കു തോന്നി.

അപ്പോഴുണ്ട് പ്രതീക്ഷയുടെ ഒരു ആൾരൂപം അകലെ നിന്ന് ചൂട്ടും കത്തിച്ചു വരുന്നു.
അടുത്തു വന്നപ്പോൾ അതിസുന്ദരിയായ ഒരു പെണ്ണ്.
ഇരുപത്തൊന്നു ഇരുപത്തിരണ്ടു വയസ്സ് പ്രായം വരുമായിരിക്കും അവൾക്കു.

വെളുത്ത മുണ്ടും കറുത്ത പട്ടു ബ്ലൗസും ആണ് വേഷം.. മാറു മറച്ചിട്ടില്ല.
നഗ്‌നമായ കാൽ പാദങ്ങൾ. കയ്യിൽ നേരത്തെ പറഞ്ഞ പോലെ കത്തുന്ന ഒരു ചൂട്ടുണ്ട്. .. വലിയ നീളൻ കണ്ണുകൾ ..കറുത്ത മുടി പിന്നി മാറിലേക്കിട്ടിരിക്കുന്നു ...
ചൂട്ടിൻ്റെ പ്രഭയിൽ സ്വർണ്ണ നിറത്തിൽ അവളങ്ങനെ വെട്ടിത്തിളങ്ങുകയാണ്.  ആ ജ്വാല പി.സി.യുടെ കണ്ണുകളിൽ തിളങ്ങി. നിമിഷ നേരം കൊണ്ട് പി.സി അവളിൽ അനുരക്തനായി...
ഒരു ദേവി പ്രത്യക്ഷപ്പെട്ടതു പോലെ തോന്നി പി.സി.യ്ക്.

പി.സി. എത്ര ദുർബലൻ ...!!

അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു നിന്ന പി.സി.യോട് തൻ്റെ ഭൂസ്വത്തു കയ്യേറാൻ വന്ന വരുത്തനോടെന്നോണo അവൾ ചോദിച്ചു -

"നിങ്ങളാരാണ് ? എന്തെടുക്കുവാ ഈ പാതിരാത്രിക്ക് ഇവിടെ ?"

ഒരു ജാള്യതയോടെ പി.സി പറഞ്ഞു -

"ഒരു വീട് അന്വേഷിച്ചിറങ്ങിയതാ .. വഴി തെറ്റി.."

"വീടന്വേഷിച്ചോ ?!! ഈ പാതിരാത്രിക്കോ ..?!!"

"അല്ല .. ഈ പരിസരത്തായിട്ടു ഒരു പരിചയക്കാരിയുടെ വീടുണ്ടെന്നാണ് പറഞ്ഞത്. മഴയായതു കൊണ്ട് വഴിയും തെറ്റി. വിളിച്ചിട്ടു അവർ ഫോൺ എടുക്കുന്നുമില്ല."

"ഈ വഴി തന്നെയാണ് അവർ പറഞ്ഞതെന്ന് ഉറപ്പാണോ ?"

"അതെ .. എന്തെ അങ്ങനെ ചോദിച്ചത് ?"

"ഈ സ്ഥലം അല്പം പിശകാണ് .. സന്ധ്യ കഴിഞ്ഞാൽ ഇന്നാട്ടുകാര് ആണുങ്ങളാരും ഇതു വഴി വരില്ല .. യക്ഷി ഇറങ്ങുന്ന സമയമാണ്. "

"യക്ഷിയോ ..!?" പി.സി.ക്കു ചിരി വന്നു. "എന്നിട്ടു നിങ്ങളെന്തേ ചൂട്ടും കത്തിച്ചു ഈ നേരത്തു ഇത് വഴി ? യക്ഷിക്ക് തീ പേടിയാണോ ?"

"പെണ്ണുങ്ങളെയും കുട്ടികളെയും യക്ഷി ഉപദ്രവിക്കില്ല." വല്യ കാര്യം പോലെ അവൾ പറഞ്ഞു.

"അത് ശരി .. എന്താ നിങ്ങളുടെ പേര് ?" - പി.സി ചോദിച്ചു.

"എൻ്റെ പേര് അവിടെ നിക്കട്ടെ .. നിങ്ങളാരാണു ? എങ്ങനെ ഇവിടെ വന്നു ?"
അവൾക്കറിയണം. സുന്ദരിയായ ദേവിക്ക് കൗതുകം. പി.സി. തൻ്റെ വിശ്വവിഖ്യാതമായ നെടു നീളൻ പേരു അവൾക്കു പറഞ്ഞു കൊടുത്തു. അത് കേട്ട അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ടു ചോദിച്ചു -

"അപ്പോൾ പി.സി ഇനി എന്താ ഉദ്ദേശ്യം .. പരിചയക്കാരിയെ അന്വേഷിച്ചു പോകുന്നോ ? അതോ തിരിക്കുന്നോ ?"

"എനിക്ക് യക്ഷിയെ ഒന്നും ഭയമില്ല. ഒട്ടും അന്ധവിശ്വാസിയും അല്ല. പരിചയക്കാരിയുടെ വീട് കണ്ടെത്താൻ തന്നെയാണ് തീരുമാനം.. എന്നെ സഹായിക്കുമോ ?"

അവളോടൊത്തു കുറച്ചു സമയം ..അതാണ് പി.സി.യുടെ യഥാർത്ഥ ഉദ്ദേശ്യം. സുഷമയെ അയാൾ എപ്പോളേ മറന്നു.

 "അത്രയ്ക്ക് ധൈര്യമുണ്ടോ?" വിടർന്ന കണ്ണുകളോടെ അവൾ.

"മം.." അഭിമാനത്തോടെ പി.സി. മൂളി.

അവൾ മന്ദഹസിച്ചു.

ഹായ് .. എത്ര സുന്ദരമായ പാലിച്ചിരി.

പി.സി അത് കണ്ടു കോരി തരിച്ചു. അവളുടെ ഹൃദയത്തിലേക്കുള്ള വഴി അറിയാൻ പി.സി.യുടെ ഹൃദയം തേങ്ങി. 

"വണ്ടിയിൽ കയറൂ .. നിന്നെ  ഞാൻ വീട്ടിൽ കൊണ്ട് വിടാം.. അവിടുന്ന് ഞാനും പൊയ്‌ക്കോളാം. "

"പരിചയമില്ലാത്തവരുടെ വണ്ടിയിലൊന്നും ഞാൻ കയറില്ല. വണ്ടി ഇവിടെ കിടക്കട്ടെ ... ഇവിടെ അടുത്തുള്ള ബസ് സ്റ്റോപ്പ് വരെ ഞാൻ കാണിച്ചു തരാം. അവിടെ പരിസരത്തു വീടും കുടിയുമൊക്കെ ഉണ്ട്.  അവിടെ എവിടെയും പരിചയക്കാരിയുടെ വീട് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ എൻ്റെ വീടിൻ്റെ ഉമ്മറത്തു ഉറങ്ങാം. നാളെ പകൽ വന്നു വണ്ടി എടുത്തു തിരിച്ചും പോകാം.. സമ്മതമാണെങ്കിൽ കൂടെ പോരൂ "

പി.സി.ക്കു അത് നൂറു വട്ടം സമ്മതമായിരുന്നു.

"ഇവിടെ അടുത്ത് വല്ല ഹോട്ടലും കാണുമോ ?" വീണ്ടും പി.സി.യുടെ ആവലാതി.

"എന്തേ ..? ഈ നേരത്തൊന്നും തുറന്നിട്ടുണ്ടാവില്ല."

"നല്ല വിശപ്പ്. എന്തേലും തിന്നാൻ കിട്ടിയിരുന്നെങ്കിൽ.."

ചിരിച്ചു കൊണ്ട് അവളുടെ മറുപടി - "വീട്ടിൽ കഞ്ഞിയോ പഴഞ്ചോറോ ബാക്കി കാണും"

വീണ്ടും ദേവിയുടെ കുടം പുളിയിട്ട മീൻകറിയും കപ്പയും ഓർമ്മയിൽ വന്നു. പി.സി.യുടെ നാവിൽ കപ്പലോടി. വേണേൽ വണ്ടിയെടുത്തു തിരിച്ചു വീട്ടിലേക്കു പോകാം. പക്ഷെ സുന്ദരിയുടെ കൂടെ അൽപ നേരം കൂടി ചിലവഴിക്കാൻ പി.സി.ക്കു ഒരു കൊതി.

കൊതിയൻ പി.സി !!

വണ്ടി റോഡിനു അരികത്തോട്ടു പാർക്ക് ചെയ്തിട്ട് അയാൾ സുന്ദരിയുടെ ചൂട്ടു വെളിച്ചത്തിനു പിന്നാലെ റാന്തൽ വിളക്കിനു അരികത്തൂടെ പറക്കുന്ന ചെറു പ്രാണിയെ പോലെ പോയി.

ചതിയൻ പി.സി !!
                                                                                                                             
ഭാഗം 4

ഒരില പോലും ചലിക്കുന്നില്ല. ആകാശത്തു പൂർണ ചന്ദ്രൻ വിലസി നിന്നു. അങ്ങിങ്ങു ചീവീടുകളുടെ കരച്ചിൽ രാത്രിയുടെ സംഗീതമായി..  വിഷാദ ഗായകനായ ഒരു ശ്വാനൻ്റെ പാട്ടു കാറ്റിൽ പാറി വന്നു.   

മുന്നിലൂടെ ചൂട്ടും തെളിച്ചു സുന്ദരി ദേവി നടക്കുകയാണ്. അവളുടെ പിൻഭാഗത്തിന്റെ കല ആസ്വദിച്ചു കൊണ്ട് പി.സി പിന്നാലെയും. മൗനം ദുസ്സഹമായി വന്നപ്പോൾ പി.സി ചോദിച്ചു -

"നിന്റെ പേര് എന്താണ് ? പറഞ്ഞില്ലല്ലോ !!"

"ഒരു പേരിൽ എന്തിരിക്കുന്നു " ചിരിച്ചു കൊണ്ട് സുന്ദരി ദേവിയുടെ മറുപടിയും വന്നു.

"നിങ്ങൾ നിങ്ങളെത്തന്നെ പി.സി എന്നല്ലേ സ്വയം വിളിക്കുന്നത്? സ്വന്തം പേര് മറച്ചു വെച്ച് കൊണ്ട്!"

ശരിയാണ്. പി.സി.ക്കു അവൾ പറഞ്ഞത് ശരിയാണെന്നു തോന്നി. ഈ രാവിൽ അവൾ പറയുന്നതെല്ലാം അയാൾക്ക് അങ്ങനെയേ തോന്നുകയുള്ളൂ.

"എന്തിരുട്ടാണ് ഇവിടെ ? നീ ഉള്ളത് ഒരു ആശ്വാസം തന്നെ. ഇല്ലേൽ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയേനെ"

"അതെ .. ഇവിടെ എന്നോടൊപ്പം ഉള്ളത് കൊണ്ട് നിങ്ങൾ സുരക്ഷിതമാണ്. ആറു മാസം മുൻപ് ഒരു വേളിന്നാട്ടുകാരൻ ഇവിടെ എങ്ങനെയോ വന്നു പെട്ടു. ദുർമരണം ആയിരുന്നു. എങ്ങനെ ഇവിടെ വന്നെന്നു ആർക്കും അറിഞ്ഞുകൂടാ. വന്നതാണോ ? വരുത്തിയതാണോ ?"

അവൾ ഒന്നു നിർത്തി.

"എന്നിട്ടു?"

അവൾ തുടർന്നു -
"യക്ഷി വരുത്തിയതാന്നാ ഇന്നാട്ടുകാരുടെ വിശ്വാസം. ഈ യക്ഷി ഇന്നാടിന്റെ ശാപമാണ്.. പാവം അയാൾ .. കഴുത്തിൽ നിന്നും ചോര വാർന്നായിരുന്നു മരണം."

"ആരെങ്കിലും അയാളെ  കൊന്നിട്ട് യക്ഷികഥ ആരോപിക്കുന്നതാണെങ്കിലോ? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ യക്ഷി !!" പി.സി പുച്ഛിച്ചു.

സുന്ദരി ദേവി നിന്നു. അവൾ തിരിഞ്ഞു പി.സി.യുടെ അടുത്തേക്കു വന്നു. അവൾ കൈയിലും അരയിലും അണിഞ്ഞിരിക്കുന്ന ചുവന്ന ചരടിൽ കെട്ടിയ എലസ്സുകൾ പി.സി.യെ കാണിച്ചു.

"ഇതൊക്കെ ഒരു പെണ്ണായിട്ടു കൂടി കെട്ടിയിരിക്കുന്നത് ഭയപ്പാടുള്ളതു കൊണ്ട് തന്നെയാ."
അവൾ തർക്കിച്ചു.

"ഭവതി ഈ പറയുന്ന യക്ഷിയെ കണ്ടിട്ടുണ്ടോ ?" പി.സി.യും വിട്ടു കൊടുത്തില്ല.

"കാണുന്നത് മാത്രമാണ് സത്യമെന്നു വിശ്വസിക്കുന്നതു എത്ര മൂഡത്തരമാണ്!! ? പരിചയക്കാരിയുടെ വീട് ഈ പരിസരത്തു തന്നെ ഉണ്ടാകുമെന്ന വിശ്വാസത്തിലല്ലേ പി.സി ഇത്രേടം വരെ വണ്ടി ഓടിച്ചു വന്നത്? മാത്രമല്ല താങ്കൾക്കനുഭവപ്പെട്ട വിശപ്പു .. അത് പി.സി.ക്കോ എനിക്കോ കാണാൻ കഴിയുന്നതാണോ? പി.സി പറഞ്ഞു.. ഞാൻ വിശ്വസിച്ചു. അത്ര തന്നെ.
ഇനി ഞാൻ അത് വിശ്വസിച്ചില്ലെങ്കിൽ പി.സി.യുടെ വിശപ്പ്.. അത് അല്ലാതാകുമോ ? അത് താങ്കൾക്ക് അനുഭവപ്പെടുക തന്നെ ചെയ്‌യും."

ഇതെല്ലാം കേട്ട് പി.സി അംബരന്നു പോയി.
"ഭവതി എന്താണ് പറഞ്ഞു വരുന്നത് ? ഞാൻ വിശ്വസിച്ചു ... പോരെ ?"
പി.സി തോൽവി സമ്മതിച്ചു.

അവൾ തുടർന്നു - " ഞാൻ ഇത്രയുമേ പറയുന്നുള്ളു. അതായതു.. നമുക്ക് കാണാനും ഗ്രഹിക്കാനും ഒന്നും കഴിയാത്ത ഒരുപാട് ദുരൂഹ സത്യങ്ങൾ ഈ ലോകത്തുണ്ട്. അത് നാം കാണുകയോ തൊട്ടനുഭവിക്കുകയോ ചെയ്യാതെ വിശ്വസിക്കില്ലാ എന്ന് പറയുന്നത് ശണ്ഡത്തരമാണെന്നേ ഞാൻ പറയുന്നുള്ളു."

പി.സി ഒന്നും അതിനു മറുപടി പറഞ്ഞില്ല. അവൾ പറഞ്ഞതിൽ കാംബുണ്ടോ എന്നയാൾ ആലോചിച്ചു നോക്കി. എന്നിട്ടു മനസിൽ സുന്ദരി ദേവിയെ പുലഭ്യം പറഞ്ഞു.

"എന്തൊരു തെറിച്ച പെണ്ണ് ? "

വിഷയം മാറ്റാൻ പി.സി അവളോട് ചോദിച്ചു - "എത്താറായോ ? വിശന്നിട്ടു പാടില്ല"

അവളുടെ ഭാവം പെട്ടെന്ന് മാറി. ശാന്തയായി.. സുന്ദരിയായി..

"ദേ എത്തുന്നു. കുറച്ചു കൂടി ക്ഷമിച്ചാൽ മതി"

"അതിരിക്കട്ടെ .. ഈ യക്ഷി .. എന്താ അവരുടെ കഥ?"                  

പി.സി.യുടെ ചോദ്യം വീണ്ടും.

അപ്പോഴേക്കും അവർ ഇരു വശത്തും വൃക്ഷലതാദികൾ തിങ്ങി നിറഞ്ഞ ഒരു കാവിൽ എത്തി. ആലും മറ്റും മരങ്ങളും ഇടതൂർന്നു വളർന്നിരുന്നു അവിടെ.

അവൾ അപ്പോൾ യക്ഷിയുടെ കഥ വിവരിച്ചു -

"പ്രത്യേകിച്ച് ഒരു കഥ ഒന്നുമില്ല. പലതും കേട്ട് കേൾവി തന്നെ. സ്ഥിരം യക്ഷിക്കഥകളിൽ നിന്നും ഇതും വ്യത്യസ്ഥമല്ല. യക്ഷി പരിസരത്തുള്ള ഒരു വല്യ ഇല്ലത്തെ തമ്പ്രാട്ടി കുട്ടി. താണ ജാതിയിൽ പെട്ട ഒരാളുമായി അവർ സ്നേഹത്തിലാകുന്നു. പക്ഷെ തന്റെ സമുദായ പ്രകാരം മറ്റൊരു ഇല്ലാത്തെ  നമ്പൂതിരിയെ വേളി കഴിക്കാൻ നിർബന്ധിതയാകുന്നു. ആ ഇല്ലത്തിൽ വെച്ച് വീണ്ടും ആ താണ ജാതിക്കാരനുമായി അവർ ബന്ധം തുടരുന്നു. കുടുംബക്കാര് കയ്യോടെ രണ്ടിനേം പിടിക്കുന്നു. പുലയനെ തല്ലി കൊല്ലുന്നു. തംബ്രാട്ടി വീട്ടു തടങ്ങലിലും. അവിടെ വെച്ച് അവർ ആത്മഹത്യ ചെയ്തൂന്ന് ആണ് ഒരു കഥ.. അതല്ല കുടുംബത്തിലെ മുത്തോർ ചേർന്ന് ദുഷ്‌പേരകറ്റാൻ കൊന്നു കെട്ടി തൂക്കിയതാന്നു വേറൊരു കഥ."

ഒരു തണുത്ത കാറ്റു വീശി. പാലമരപ്പൂക്കളുടെ മണം ആ കാറ്റിനുണ്ടായിരുന്നു.
കഥ കേട്ടു പി.സി.ക്കു ഒരു ചെറിയ ഭയം ഉള്ളിലെവിടെയോ നാമ്പിട്ടു.

എന്തൊരു ഇരുട്ട്. രാത്രിയുടെ നിഗൂഡതയും ഇരുട്ടിന്റെ കാഠിന്യവും കൂടി വന്നു.

രാത്രിക്കു ഒരു വല്ലാത്ത ഭയാനകത വന്നത് പോലെ അയാൾക്കു തോന്നി.

"എന്താ ? പേടിച്ചു പോയോ ?"
സുന്ദരി ദേവി മന്ദഹസിച്ചു കൊണ്ട് ചോദിച്ചു.

"ഏയ്.. അപ്പോൾ ശരിക്കുള്ള കഥ ആർക്കും അറിയില്ലേ?"

അവൾ തുടർന്നു-
"ശരിക്കുള്ള കഥ തംബ്രാട്ടിയുടെ മരണ ശേഷം യക്ഷി ശല്യം ഉണ്ടായതാണ് .. മൂത്തോരിൽ നാല് പേരു യക്ഷിയെ കണ്ടു ഭയന്ന് ചങ്കു പൊട്ടി മരിച്ചു.. അങ്ങനെ പലേന്നാട്ടിൽ നിന്നും മന്ത്രവാദികൾ വന്നു തംബ്രാട്ടിയുടെ ആത്മാവിനെ അഥവാ യക്ഷിയെ ഇവിടെ ഒരു ആൽമരത്തിൽ ആണിയടിച്ചു തളച്ചു. പിന്നെ ഈ അടുത്ത കാലത്താണു വീണ്ടും .. ദുർമരണങ്ങൾ ഉണ്ടായത്"

പി.സി.ക്കു ശരിക്കും ഇതും കൂടി കേട്ടപ്പോൾ ഭയം അണപൊട്ടി.
"വേഗം നടക്കൂ .. നമുക്ക് പെട്ടെന്ന് ഇവിടെ നിന്നും പോകാം"

ഭയവും വിശപ്പും അയാളെ വീണ്ടും തളർത്തി.

"ഭയം ഉണ്ടോ?" അവളുടെ ചോദ്യമാണ്

"വേഗം നടക്കൂ." പി.സി പറഞ്ഞു

"ദേ .. ആ കാണുന്ന ആൽമരം കണ്ടോ ?"
അവൾ വിരൽ ചൂണ്ടി

"അവിടെ .. അവിടെ എന്ത് ..?" പി.സി ഭയത്തോടെ ചോദിച്ചു.

"ആ ആലിലാണു തംബ്രാട്ടിയെ തളച്ചതു.. അല്ല തളച്ചിരുന്നതു"

"വരൂ .. നമുക്ക് ഇവിടുന്നു വേഗം പോകാം."
പി.സി ഭയന്ന് വിറച്ചു .. വിയർത്തു .. വീട്ടിലെ ദേവിയെ അയാൾക്ക് ഓർമ്മ വന്നു. കുടം പുളിയിട്ട മീനും കപ്പയും ഓർമ്മ വന്നു.

ഇത്രയും ദൂരം നടത്തി ഇവൾ തന്നെ ഈ യക്ഷിപ്പാലയുടെ അടുത്താണോ കൊണ്ട് വന്നത് ?

പി.സി സുന്ദരി ദേവിയെ നോക്കി

"ഇപ്പോൾ വിശ്വാസം വന്നോ ?"

"വിശ്വാസം വന്നു.. എന്നെയൊന്നു തിരിച്ചു കൊണ്ട് പോയി വിടൂ" പി.സി കെഞ്ചി

"ഈ പാലയ്‌ക്കു ഒരു പ്രത്യേകത കൂടി ഉണ്ട്. എന്താന്നു പറയാമോ?"
സുന്ദരി ദേവി വിടാനുള്ള ഭാവമില്ല

"എന്ത് ?"

"യക്ഷിയുടെ സാന്നിധ്യത്തിലേ ഇതു കാഴ്ചയിൽ വരൂ."
അവളുടെ സ്വരം മാറിയിരുന്നു.

പി.സി.ക്കു തല കറങ്ങി. അയാൾ സുന്ദരി ദേവിയെ നോക്കി സ്തംഭിച്ചു നിന്നു പോയി.
അവളും അയാളെ തന്നെ ഇമ വെട്ടാതെ നോക്കി അങ്ങനെ നിൽക്കുകയാണ്.

"ഭയന്നു പോയോ ?"

സുന്ദരി ദേവിയുടെ സ്വരം ഉഗ്രരൂപിണിയായ ഒരു സത്വത്തിന്റെ അലർച്ച പോലെ മാറിയിരിക്കുന്നു. രൂപം മാറിയിട്ടില്ല.
ഏതു നിമിഷവും സുന്ദരി ദേവിക്ക് മൂർച്ചയുള്ള ദംഷ്ട്രകൾ കിളിർത്തു .. അവ പി.സി.യുടെ കണ്ഠത്തിൽ ഏതു നിമിഷവും അമർന്നു അയാളുടെ ജീവൻ കവർന്നേക്കാം. പി.സി സ്തംബിച്ചു നിന്നു പോയി. ഭയന്ന് ഒന്ന് അനങ്ങാൻ പോലും അയാൾക്കു കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ അയാളുടെ ഉള്ളം മന്ത്രിച്ചു:                        യക്ഷി !

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...